മാതൃകാ ബാലൻ

പട്ടണത്തിലെ പ്രധാന തെരുവിൽ പലപ്പോഴും ഞാൻ അവനെ  കണ്ടിട്ടുണ്ട്. പതിവ് പോലെ അന്നും കണ്ടു. അച്ഛനോടൊപ്പം ഞാൻ ഒരൊഴിവ് ദിവസം വീട്ടു സാദനങ്ങൾ വാങ്ങാനായി പട്ടണത്തിൽ പോയതായിരുന്നു .ഒരു കെട്ട് സഞ്ചിയും ചുമലിൽ തൂക്കിയാണ് അവൻ നടന്നിരുന്നത് .

“സഞ്ചി വേണോ സഞ്ചി!” സാധനങ്ങൾ വാങ്ങി തിരിച്ചു പോകുന്നവർക്കിടയിലൂടെ ഇടക്കിടെ അങ്ങെനെ വിളിച്ചു കൊണ്ട് ചോദിച്ചു അവൻ അവിടെയെങ്ങും കറങ്ങിത്തിരിഞ്ഞു  കൊണ്ടിരുന്നു .

എന്നെക്കാൾ പൊക്കമോ പ്രായമോ അവനില്ലായിരുന്നു. പന്ത്രണ്ടോ പതിമൂന്നോവയസ്സ് കാണും. മെലിഞ്ഞ ഒതുക്കമുള്ള ശരീരം. ഇറുകിയ പാന്റ്സും കുറിയ കുപ്പായവുമാണ് വേഷം വസ്ത്രങ്ങൾ വൃത്തിയുള്ളതാണ്. മുഖത്ത് നല്ല പ്രസന്നതയും, മിടുക്കും സമർത്യവുമുള്ളവനെന്നു ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാവും.

ഞാൻ അവനെത്തന്നെ നോക്കി തെല്ലു നേരം നിന്ന്. പിന്നെ അവനെപ്പറ്റി മാത്രം ചിന്തിച്ചു കൊണ്ട് പിതാവിന് പിറകെ നടന്നു. മനസ്സിൽ ആ കുട്ടിയോട് എന്തെന്നില്ലാത്ത അനുകമ്പയും സ്നേഹവും തോന്നിത്തുടങ്ങിയിരുന്നു. ക്ലാസ്സിൽ ഗുരുനാഥന്റെ വാക്കുകളാണ് ഞാൻ ഓർത്തു പോയത് .

“കുട്ടികളെ, ദൈവം പാവപ്പെട്ടവരെ സ്നേഹിക്കുന്നു. നിങ്ങളും പാവങ്ങളെ സ്നേഹിക്കുക;  അവരോടു കരുണയും ദയയും കാണിക്കുക !എന്നാൽ ദൈവം നിങ്ങളെയും സ്നേഹിക്കും……….”

അവനെപ്പറ്റി കൂടുതൽ ഓർത്തപ്പോൾ എന്തൊ, എന്റെ കണ്ണുകൾ വെള്ളം പൊടിഞ്ഞു. പിതാവ് കാണാതെ ഞാൻ കണ്ണുകൾ തുടച്ചു. എന്നാലും മുഖം മ്ലാനമായിരുന്നു , എന്റെ മനസ്സിൽ എന്തൊക്കെയോ വിചാരങ്ങൾ വന്നു :

പാവം, കൊച്ചുപയ്യൻ! പകൽ മുഴുവൻ അധ്വാനിച്ചു കഷ്ടപ്പെടുന്നു. അവൻ സ്കൂളിൽ പോകുന്നുണ്ടാകുമോ? എവിടുന്നു അവനു അതിനു സമയം ! വീട്ടിൽ പട്ടിണിയായിരിക്കും. ഉമ്മയും പെങ്ങന്മാരുമുണ്ടാകും…….! ഹാ….. എനിക്കും അവനും ഇടയിൽ എത്രവലിയ വ്യത്യാസം ആണുണ്ടാവുക. നല്ല മിനുമിനുപ്പുള്ള വിരിപ്പിൽ ഞാൻ സുഖമായി ഉറങ്ങുന്നു. കാലത്തു എഴുന്നേറ്റു ചെന്നാൽ ആഹാരങ്ങൾ തീൻ  മേശമേൽ റെഡി ! ഡ്രെസ്സിങ് റൂമിൽ വസ്ത്രങ്ങൾ ഒരുക്കി വെക്കപെട്ടിരിക്കും. എടുത്തു ഉണ്ണുകയും ഉടുക്കുകയും ചെയ്താൽ മതി. എന്നാൽ ഇവനോ? ഒരു പക്ഷെ എന്നെക്കാൾ നേരെത്തെ പാവം എഴുന്നേൽക്കുന്നുണ്ടാകും. പ്രാതൽ കഴിക്കാറുണ്ടെന്നു ആരു കണ്ടു ….?

“പ്രമോദ്…..? അച്ഛന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്:” എന്താണ് നീ നാടാണിത് നീങ്ങാത്തതു? വെയിൽ ചൂടാവുന്നതു കണ്ടില്ലേ ?”

“അപ്പോൾ, ആ പയ്യനോ? അവൻ വൈന്നേരം വരെ ഈ വെയിലത്തു തന്നെയല്ലേ ?”  അച്ഛനോട് അങ്ങെനെ പറയണമെന്ന് തോന്നി ; പറഞ്ഞതില്ല

വീട്ടിൽ ചെന്ന് കയറിയാതെയുള്ളു. അച്ഛൻ പറഞ്ഞു: “നീ കുറെ നടന്നിട്ടുണ്ട്. നന്നായി വിശ്രമിക്കു. നാളെ സ്കൂളിൽ കോപ്ലെസ് മീറ്റിംഗ് അല്ലെ! മിടുക്കന്മാരായ കുട്ടികൾക്കുള്ള സമ്മാന ദാനവും കലാപരിപാടികളൊക്കെയുണ്ടാവും …”

സമ്മേളനവും സമ്മാനദാനവും മനസ്സിൽ തെളിഞ്ഞത്‌. ക്യാബിനുകളിൽ നിന്ന് കനമുള്ള ശബ്ദം കത്തിൽ മുഴങ്ങി….!

ആരൊക്കെയാവും തെരഞ്ഞെടുക്കപ്പടുന്നവർ?  കൂട്ടത്തിൽ ഞാനുമുണ്ടായിരിക്കുമോ ? സമ്മാനം കിട്ടുമോ?

അടുത്ത ദിവസം സ്കൂളിലേക്ക് നേരത്തെ പുറപ്പെട്ടു. മുൻ നിരയി തന്നെ സ്ഥാനം പിടിച്ചു.

ആ ശബ്ദം സ്പീക്കറിലൂടെ മുഴങ്ങി കേട്ടപ്പോൾ ഒരു നടുക്കമാണുണ്ടായത് . ആദ്യമായി വിളിച്ചത് എന്റെ പേരായിരുന്നു. അതിഥികൾ ഇരിക്കുന്ന സ്റ്റേജിലേക്ക് കയറിച്ചെല്ലാൻ ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു. ചെന്നപാടെ എന്റെ കൈ അദ്ദേഹം പിടിച്ചു കുലുക്കി. പിന്നെ, ഓവര്കോട്ടും, പാന്റ്സും കണ്ണടയും ടർച്ച അദ്ധ്യക്ഷന്റെ അടുത്തേക്ക് എന്നെ ആനയിച്ചു. അദ്ദേഹം എന്നെ അണഞ്ഞു കൂട്ടി ആശ്ലേഷിക്കുകയും തന്റെ അടുത്ത് തന്നെ കസേരയും ഇരുത്തുകയും ചെയ്തു.

“കൂട്ടുകാരെ നമ്മുടെ സ്കൂളിലെ പ്രമോദ് മാത്രമല്ല  ഇവിടെ സമ്മാനാര്ഹനായി തെരഞ്ഞതെടുക്കപെട്ടിട്ടുള്ളത്. ഒരാൾ കൂടിയുണ്ട് ഈ കോംപ്ലെക്സിലെ മറ്റൊരു സ്കൂളിലെ വിദ്യാർഥിയാണവൻ. പഠനത്തിലും സ്വഭാവത്തിലും മാത്രമല്ല അധ്വാനത്തിലും അച്ചടക്കത്തിലും അവൻ ഒന്നാമനാണ് . അവൻ ഇത്രയും ഉത്സാഹശാലിയും അധ്വാനശീലനുമാണെന്നവിവരം ഒരുപക്ഷെ നിങ്ങളിൽ അധികപേരും അറിഞ്ഞിരിക്കില്ല. ഒഴിവു ദിവസങ്ങളിൽ തെരുവിൽ അവൻ സഞ്ചികൾ വിറ്റു നടക്കാനാണ് പതിവ്.പാവപ്പെട്ട മാതാപിതാക്കളെ അവൻ അങ്ങെനെ സഹായിക്കുന്നു. പഠനോപകരണങ്ങൾ വാങ്ങാനുള്ള പണം അങ്ങെനെ അവൻ സ്വന്തം പ്രയ്തനത്തിലൂടെ അവൻ ഉണ്ടാക്കുന്നു അവന്റെ പേര് റഹീം. റഹീമിനെ ഞാൻ ഈ അവസരത്തിൽ  ഹാർദ്ദവമായി അനുമോദിക്കുകയാണ്. റഹീം സ്റ്റേജിൽ വരണം!”

സദസ്സ് നിറഞ്ഞൊഴികിയ കരഘോഷം.  അതാ,  റഹീം സ്റ്റേജിലേക്ക് കയറി വരികയാണ്.  ഞാൻ വിസ്മയം കൊണ്ട് വീർപ്പുമുട്ടി ഇരുന്നു.

അതെ,അവൻതന്നെ! തെരുവിൽ സഞ്ചി വിറ്റു നടക്കുന്നതായി ഞാൻ കണ്ട ആ പയ്യൻ!  കഴിഞ ദിവസംതൊട്ട് എന്റെ ചിന്തയെ മുഴുവൻ കീഴടക്കിയ പാവപ്പെട്ട കുട്ടി !

ഇവൻ എന്നേക്കാൾ  എത്ര ശ്രേഷ്ഠനാണ്. പഠിക്കുന്നു, പഠനത്തോടൊപ്പം തന്റെ കഴിവിൽപെട്ട ജോലികളും ചെയ്യുന്നു. തീർച്ചയായും ഇവൻ എല്ലാ കുട്ടികൾക്കും അനുകരണീയ മാതൃക തന്നെയാണ് !

അധ്യാപകൻ, പ്രാസംഗികൻ, കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുത്ത്. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ സജീവപങ്കാളിത്തം