അപ്പൂപ്പന്‍ താടികള്‍

1765

പാരതന്ത്ര്യത്തിന്‍ കയ്പ്പില്ലാ
അനന്ത വിഹായസ്സിലേക്കു നീ പറന്നുയരുന്നു
പുതു നാമ്പിനു വിത്തിറക്കി നീ അകലേക്കു മറയുന്നു

നീ പൊട്ടി വീണ വൃക്ഷം
ഞാന്‍ ഉതിര്‍ന്നു വീണ പാത്രം
നൊന്തെരിഞ്ഞതു
രണ്ടു മാറുകള്‍

നിന്‍റെ ചൂടും ചൂരും എന്‍റെയുള്ളിലും ആറാതെ കിടപ്പുണ്ട്
നിന്നില്‍ പറ്റിയതൊക്കെയും
എന്നിലും പറ്റി പിടിച്ചുണ്ട്

നീ വിത്തിട്ടു പോയ ഇടങ്ങളില്‍ ഞാനും മുളയിട്ട് തുടങ്ങിയിരുന്നു
നാം പാകിയതൊക്കെയും പൂക്കും തളിര്‍ക്കും തലമുറകള്‍ കായ്ച്ചു നില്‍ക്കും

എല്ലാം അറ്റു പോയ എനിക്കിന്നു കൂട്ടു നരപ്പാടു വീണ വെള്ള നൂലുകള്‍ മാത്രം
നിന്‍ നിയോഗം തീര്‍ന്നു നിന്‍ വെള്ളിച്ചരടുകളും മണ്ണിലലിഞ്ഞു തീര്‍ന്നു

ഇന്നും ഞാന്‍ ഏകനായ്
ഇവിടെ നില്‍പ്പൂ എന്‍ നിയോഗമെന്തെന്നറിയാതെ
എന്നെനിക്കു മണ്ണിന്‍ വിളി എത്തുമെന്നറിയാതെ.

BEd വിദ്യാർത്ഥിയായ അഷിഖ് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വളവന്നൂർ ഇങ്ങേങ്ങൽപടി സ്വദേശിയാണ്.