വളവന്നൂരിന്റെ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്ന് കുരുന്നു പ്രതിഭകൾ

1795

പാറക്കൂട്: ‘വാക് വിത്ത് നേച്ചർ’ എന്ന പേരിൽ കോഴിക്കോട് മുക്കം ഗ്രീൻ വാലി പബ്ലിക് സ്കൂൾ – അക്കാഡമി ഓഫ് എക്സ്സെലൻസിലെ മുപ്പതിലധികം കുട്ടികൾ വളവന്നൂരിന്റെ പാടത്തും വരമ്പിലും തോട്ടിലും പറമ്പിലുമെല്ലാം കളിയും കാര്യവുമൊക്കെയായി ചെലവഴിക്കാനെത്തിയത് ഏവർക്കും കൗതുകമായി. കേരളത്തിന്റെ വിവിദ ഭാഗങ്ങളിൽ നിന്നും പഠന – പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ച തെരഞ്ഞെടുത്ത കുട്ടികളാണ് ഈ അക്കാഡമിയിൽ പഠിക്കുന്നത്. വളവന്നൂർകാരനും സമകാലിക വിഷയങ്ങളെ ആസ്പദമാക്കി സോഷ്യൽ മീഡിയയിൽ സ്ഥിരമായി വരയ്ക്കുകയും ചെയ്യുന്ന riyask യോടൊപ്പം വരയുടെയും ചിന്തകളുടെയും ഭാവനാലോകത്ത് വളവന്നൂരിലെ പ്രകൃതിയോടൊപ്പം കുട്ടികൾ ഒത്തൊരിമിക്കുകയും ചെയ്തു.
ഇസ്ലാമിക പണ്ഡിതനും അധ്യാപകനുമായിരുന്ന ടി. അബ്ദുൽ കാദർ സുല്ലമിയുടെ കുട്ടിക്കാലത്തെ ഓർമകളും അനുഭവങ്ങളും കുട്ടികൾക്ക് പകർന്നു നൽകിയത് പുതിയൊരു അനുഭവമായിരുന്നു. ഒരു ഷർട്ടുപോലും ധരിക്കാനില്ലായിരുന്ന പഠനകാലത്തെ അനുഭവങ്ങൾ വളരെ ജിത്ഞാസയോടെയാണ് കുട്ടികൾ കേട്ടിരുന്നത്.

വളവന്നൂർ പാറക്കൂട് മനാർ മസ്ജിദ് പരിസരത്ത് നിന്നും ഇടവഴികളിലൂടെ-തോട്ടിലൂടെ പാടത്തെത്തി, അല്ലോട്ടു കുളത്തിന്റെ അരികിലൂടെ പാടവരമ്പിലൂടെ അവർ കളത്തിൽ പാടത്ത് എത്തി. പാടത്തു ഫുട്ബാൾ കളിച്ചും, തോട്ടിൽ കുളിച്ചും അവർ മറ്റൊരു ലോകത്തായി മാറിയിരുന്നു. ഒരു ദിവസം മുഴുവൻ ചിലവഴിച്ച് വളവന്നൂരിന്റെ പ്രകൃതി സൗന്ദര്യം മുഴുവൻ ആസ്വദിച്ചാണ് അവർ മടങ്ങിയത്.