നീതിയില്ലാത്തിടത്ത് നീ’തീയാവുക

2588

ചാപല്യമേ നിന്‍റെ പേരോ പെണ്ണ് എന്നെഴുതിയത് ഷേക്സ്പിയറായിരുന്നു. ചരിത്രത്തില്‍ പെണ്ണിനുള്ള നീതി വ്യത്യസ്തമായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആ രീതിക്കു വലിയ മാറ്റമൊന്നുമില്ല.

ഇന്നു കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം ലിംഗ ഛേദനവും അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണല്ലോ.

എന്തു കൊണ്ട് ഈ പെണ്‍കുട്ടിക്ക് ഇത്രമേല്‍ പിന്തുണ കിട്ടി എന്ന് ചിന്തിക്കുന്ന നേരത്ത് ഓര്‍മ്മ വരുന്നത് സൗമ്യ കേസും ഗോവിന്ദച്ചാമിയുടെ രൂപവുമാണ്.
ജയിലിലേക്ക് പോകുമ്പോഴുള്ള ഇരുണ്ടു മെലിഞ്ഞ ചാമി ഇന്ന് തടിച്ചുരുണ്ട് സുന്ദരനായിരിക്കുന്നു.

ഇതെല്ലാം കേള്‍ക്കുമ്പോള്‍ നമ്മുടെ നിയമ വ്യവസ്ഥയുടെ പഴുതുകളും കാര്യക്ഷമമില്ലായ്മയുമാണ് മുന്നില്‍ വരുന്ന പ്രധാന വിഷയം.
തന്നെ വര്‍ഷങ്ങളായി പീഢിപ്പിച്ചു കൊണ്ടിരുന്നവന്‍റെ ലിംഗം ഒരു പെണ്‍കുട്ടി ഛേദിച്ചു. മറിച്ചാണെങ്കില്‍ അവള്‍ മറ്റുള്ള ഇരകള്‍ക്കിടയിലെ ഒരാള്‍ മാത്രമായി അവശേഷിക്കുമായിരുന്നു.
പക്ഷേ ഈ പെണ്‍കുട്ടി
തെറ്റിനെതിരെ പ്രതികരിക്കാന്‍ തയ്യാറായതു കൊണ്ട് അവളെ പിന്തുണക്കാന്‍ പൊതു ജനം തയ്യാറായി .

തന്നെ ബലാത്സംഗം ചെയ്തവനെ കൊന്ന റെയ്ഹാന ജബ്ബാരി എന്ന സ്ത്രീക്ക് ഇറാനിയന്‍ ഭരണ കൂടം നല്‍കിയത് തൂക്കുമരമായിരുന്നു.

കേരളത്തിലെ ഭരണകൂടം എന്തു കൊണ്ടോ അതു പോലെയായില്ല. മുഖ്യമന്ത്രിയടക്കമുള്ളവര്‍ പെണ്‍കുട്ടിയുടെ പ്രവര്‍ത്തനത്തെ പിന്തുണച്ചു. കവി കൂടിയായ മന്ത്രി ജി. സുധാകരന്‍ തന്‍റെ ‘നീച ലിംഗങ്ങള്‍ ഛേദിക്കപ്പെടട്ടെ’ എന്ന കവിത സത്യമായെന്ന് പ്രതികരിച്ചു.

നമ്മുടെ നിയമങ്ങള്‍ പരിഷ്കരിക്കപ്പെടട്ടെ അല്ലാതിരുന്നാല്‍ നീതിക്കായി ജനം ആയുധമെടുക്കും. നീതിയില്ലാത്തിടത്ത് പലരുംസ്വയം തീപന്തമായി മാറും.

കാലത്തിനനുസരിച്ച് ശിക്ഷകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നമ്മുടെ ഭരണകൂടത്തിന് സാധ്യമാകട്ടെ.