ചിരിക്കാന്‍ മറന്നു പോകുന്നവര്‍

1521

ചിരി മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണ്. അത് ജീവികളില്‍ മനുഷ്യനു മാത്രമുള്ള പ്രത്യേകതയാണ്.അത് കൊണ്ടു തന്നെ മനുഷ്യര്‍ പരസ്പരം ചിരിക്കുന്നത് കാലങ്ങളായ് തുടരുന്ന ഒന്നാണ്.

ഇന്ന് ടെക്നോളജി യുഗത്തിലാണ് നാം ജീവിക്കുന്നത്. പരസ്പരം ആശയ വിനിമയത്തിന് ഫെയ്സ്ബുക്കും വാട്ട്സ് ആപ്പുമടക്കമുള്ള സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഇന്ന് നമുക്കുണ്ട്.

പഴയ കാലത്ത് പാടത്തും പറമ്പിലും മരച്ചുവടുകളിലും കളിയും ചിരിയും നിറഞ്ഞു നിന്നിരുന്ന സൗഹൃദങ്ങളായിരുന്നു ഉണ്ടായിരുന്നത്.

അന്ന് എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. തമ്മില്‍ പരിചയമുള്ളവനും ഇല്ലാത്തവനും ചിരി സമ്മാനിക്കാന്‍ അന്നാര്‍ക്കും മടിയോ പിശുക്കോ ഉണ്ടായിരുന്നില്ല.

ഇന്ന് ‘ഇ-കാലത്ത്’ ഫെയ്സ് ബുക്കിലെ ദിനംപ്രതി മാറുന്ന ചിത്രങ്ങള്‍ക്ക് പരസ്പരം ലൈക്കും കമന്‍റും കൊടുക്കുന്നവരും കിട്ടുന്നവരും ധാരാളമാണ്. പകലന്തിയോളം ചാറ്റി തീര്‍ക്കുന്ന ഒരുപാടു പേരുണ്ട്.

പക്ഷേ മൊബൈലിലേക്ക് തലകുനിച്ച് നടക്കുമ്പോള്‍ തന്‍റെ അരികിലൂടെ പോകുന്ന അയല്‍ക്കാരന് ഒരു ചിരിയെങ്കിലും സമ്മാനിക്കാന്‍ പലരും മറന്നു പോകുന്നു.

പരസ്പരം ചാറ്റുന്നവരും ലൈക്കിടുന്നവര്‍ പോലും തമ്മില്‍ കണ്ടാല്‍ തമ്മില്‍ ചിരിക്കാറില്ല എന്നത് സത്യമാണ്.

നമുക്കായ് പ്രകൃതി നല്‍കിയ ചിരിയെന്ന കൊടുത്താല്‍ കുറയാത്ത കൊടുക്കും തോറും തിരിച്ചു കിട്ടുന്ന ഈ മഹാത്ഭുതത്തെ ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ നമുക്ക് സാധിക്കട്ടെ.